Ticker

6/recent/ticker-posts

Temple Arts 5

കുമ്മാട്ടി


തൃശൂർ,പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. തൃശൂർ നഗരത്തിനു ചുറ്റുമുള്ള ദേശക്കാർ ഓണത്തോടനുബന്ധിച്ച് ആഘോഷിക്കുന്നു. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നുണ്ട്. ഈ ഭാഗങ്ങളിൽ ഓണത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.
കാലദോഷം തീർക്കാനും കുട്ടികളെ ആഹ്ലാദിപ്പിച്ച് അവർക്ക് നന്മനേരാനുമെത്തുന്ന കുമ്മാട്ടിക്കൂട്ടങ്ങൾക്ക് പിന്നിലെ ഐതിഹ്യം ശിവനുംഅർജ്ജുനനുമായി ബന്ധപ്പെട്ടതാണ്.
പാണ്ഡവരുടെ വനവാസകാലത്ത് യുധിഷ്ഠിരൻ അനുജനായ അർജ്ജുനനോട് ശത്രുസംഹാരത്തിനായി വിശിഷ്ട ആയുധങ്ങൾ തപസുചെയ്ത് നേടാൻ നിർദ്ദേശിച്ചു. അതനുസരിച്ച് അർജ്ജുനൻ ഹിമാലയത്തിലെത്തി ദേവേന്ദ്രൻ, ശിവൻ, യമൻ, വരുണൻ എന്നീ ദേവൻമാരെ കണ്ട് വരം സ്വന്തമാക്കി. ഇതിൽ ശിവനെ പ്രത്യക്ഷപ്പെടുത്താൻ കഠിനമായ തപസ്സു ചെയ്യേണ്ടിവന്നു. ശിവന്റെ പക്കലുള്ള പാശുപതാസ്ത്രമായിരുന്നു അർജ്ജുൻ വരമായി ആഗ്രഹിച്ചത്. എന്നാൽ ഈ വരം നല്കുന്നതിന് മുമ്പായി അർജ്ജുനന്റെ സാമർഥ്യം പരീക്ഷിക്കാൻ ശിവൻ തിരുമാനിച്ചു. അതിനു ശേഷം മാത്രമേ അസ്ത്രദാനം നല്കൂ എന്ന് നിശ്ചയിച്ചു.
ശിവൻ കാട്ടാളരൂപം ധരിച്ച് അർജ്ജുനന്റെ മുമ്പിലെത്തി. പാർവ്വതി കാട്ടാളത്തിയുമായി. മായാവിദ്യയിലൂടെ ഒരു കാട്ടുപന്നിയെ സമാധിസ്ഥനായ അർജ്ജുനന്റെ മുമ്പിലൂടെ ഓടിച്ചു. പെട്ടെന്ന് കണ്ണുതുറന്ന അർജ്ജുനൻ വില്ലുകുലച്ച് പന്നിയ്ക്ക് പിന്നാലെ ഓടി. കിരാതരൂപിയായ ശിവൻ മറ്റൊരു വഴിയിലൂടെ പന്നിയെ പിന്തുടർന്നു. ഒരിടത്ത് വച്ച് ഇരുവരും വില്ലുകുലയ്ച്ചു. രണ്ട് ശരങ്ങളും ഒരേ സമയം പന്നിയുടെ ദേഹത്ത് പതിച്ചു. പ്രാണവേദനകൊണ്ട് പുളഞ്ഞ് പന്നി ചത്തുവീണു. താനയച്ച അമ്പാണ് ആദ്യം പന്നിയ്ക്ക് മേൽ കൊണ്ടെതെന്ന് പറഞ്ഞ് അർജ്ജുനൻ പന്നിയ്ക്ക് മേൽ അവകാശവാദം ഉന്നയിച്ചു. ആ വാദത്തെ ഖണ്ഡിച്ച് കിരാതനും അവകാശവാദമുന്നയിച്ചു. തർക്കം മുറുകിയപ്പോൾ തങ്ങളിൽ ആരാണ് കേമൻ എന്ന് യുദ്ധത്തിലൂടെ തിരുമാനിക്കാം എന്ന ധാരണയിലെത്തി.
അല്പസമയത്തിനകം അവിടം ഒരു യുദ്ധഭൂമിയായി. തുല്യശക്തികളായ ശിവനും അർജ്ജുനനും തമ്മിൽ പൊരിഞ്ഞ യുദ്ധം നടന്നു. ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ച് തങ്ങളുടെ കഴിവുകൾ കാട്ടി. ഏറെ നേരം നീണ്ടയുദ്ധത്തിനൊടുവിൽ അർജ്ജുനൻ നിരായുധനും നിസ്സഹായനുമായി. കേവലമൊരു കാട്ടാളനോട് അടിയറവുപറയേണ്ടിവന്നതിൽ അർജ്ജുനൻ ദുഃഖിച്ചു. പെട്ടെന്ന് ശിവൻ കിരാതരൂപം വെടിഞ്ഞ് സ്വരൂപം കൈക്കൊണ്ട് അർജ്ജുനനെ അനുഗ്രഹിച്ചു. വിഷമിക്കേണ്ടതില്ല. കിരാതരൂപത്തിൽ വന്ന് നിന്നെ പരീക്ഷിക്കുകയായിരുന്നു എന്നും പരീക്ഷണത്തിൽ അർജ്ജുനൻ വിജയിച്ചു എന്നും പറഞ്ഞ് ദിവ്യശ്കതിയുള്ള പാശുപതാസ്ത്രം സമ്മാനിച്ചു.
അർജ്ജുനൻ ആദരപൂർവ്വം പാശുപതാസ്ത്രം വാങ്ങി ശിവനെ നമസ്കരിച്ചു. അപ്പോഴേയ്ക്കും ശിവന്റെ അസംഖ്യം ഭൂതഗണങ്ങൾ അവിടെയെത്തി. അവർ ശിവനേയും പാർവ്വതിയേയും സന്തോഷിപ്പിക്കാൻ അമ്പും വില്ലും കൊട്ടി നൃത്തം ചെയ്തു. അനന്തരം ശിവനും പാർവ്വതിയും അപ്രത്യക്ഷരായി.
വളരെ കാലത്തിന് ശേഷം ശിവൻ പാർവ്വതീസമേതനായി തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിൽ കുടികൊണ്ടു. ഭൂതഗണങ്ങളുടെ പഴയ നൃത്തവും പാട്ടും ഒരിക്കൽ കൂടി കേൾക്കണമെന്ന് പാർവ്വതിക്ക് മോഹമുണ്ടായി. ആ നിമിഷം ഭൂതഗണങ്ങളെ വരുത്തി നൃത്തം ചെയ്യാനാവശ്യപ്പെട്ടു. താളാത്മകമായ പാട്ടും നൃത്തവും ഭഗവതിക്ക് ഏറെ ഇഷ്ടപ്പെട്ടു. നൃത്തം തീർന്നതും പാർവ്വതി ഭൂതഗണങ്ങൾക്ക് പട്ടും വളയും സമ്മാനിച്ചു. അതിന് ശേഷം ശിവൻ ഭൂതഗണങ്ങളോട് ഇങ്ങനെ നിർദ്ദേശിച്ചു. "ഏറെ ഹൃദ്യമായ നിങ്ങളുടെ ആട്ടവും പാട്ടും ചെയ്ത് നിങ്ങൾ ജനങ്ങളെ സന്തോഷിപ്പിക്കണം. ഒരു കാലത്തും വിസ്മരിക്കാതെ അവർ ഈ കലയെ സംരക്ഷിച്ചുകൊള്ളും. ഓണക്കാലത്ത്എന്റെ പ്രിയഭക്തനായ മഹാബലി കേരളീയരെ കാണാനായി ഇവിടെയെത്തും. അപ്പോൾ നിങ്ങൾ ഭക്തരുടെ ഭവനങ്ങൾ സന്ദർശിച്ച് നൃത്തവും പാട്ടുംകൊണ്ട് അവരെ ആനന്ദിപ്പിക്കണം." അങ്ങനെയാണ് കുമ്മാട്ടിക്കളിയ്ക്ക് തൃശ്ശൂരിലും പരിസരങ്ങളിലും പ്രചാരമുണ്ടായതെന്ന് ഐതിഹ്യം.

പുല്ലിൽ നെയ്ത വസ്ത്രം ധരിച്ചാണ് കുമ്മാട്ടിക്കളിക്കാർ ചുവടു വക്കുന്നതു്. കുമ്മാട്ടിക്കളിക്കാർ വീടുകൽ കയറിയിറങ്ങി ജനങ്ങളെ പ്രീതിപ്പെടുത്തി ഉപഹാരങ്ങൾ സ്വീകരിക്കും. ചെണ്ടയാണ് പ്രധാന പിന്നണി വാദ്യം. കൂടാതെ തകിൽ,ചേങ്ങില, നാദസ്വരം എന്നിവയും ഉപയോഗിക്കുന്നു.



കുത്തിയോട്ടം



ദക്ഷിണകേരളത്തിലെ ഭഗവതീക്ഷേത്രങ്ങളിൽ നടക്കുന്ന ഒരു ദ്രാവിഡ അനുഷ്ഠാനകലയാണ്‌ കുത്തിയോട്ടം. ചെട്ടികുളങ്ങര ശ്രീഭഗവതി ക്ഷേത്രം, ആറ്റുകാൽ ശ്രീഭഗവതി ക്ഷേത്രംതുടങ്ങി പല ശാക്തേയക്ഷേത്രങ്ങളിലും കുത്തിയോട്ടം നടത്തിവരുന്നു. ഭക്തജനങ്ങൾ ആദിപരാശക്തിക്ക് വഴിപാടായി നടത്തുന്ന ഒന്നാണ് ഇത്.
ചെട്ടികുളങ്ങരയുടെ പരിസരപ്രദേശങ്ങളിൽ നിരവധി കുത്തിയോട്ടസംഘങ്ങളും ആശാന്മാരും ഉണ്ട്. പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. ചിലയിടങ്ങളിൽ പുരുഷന്മാരും കുത്തിയോട്ടത്തിൽ പങ്കെടുക്കാറുണ്ട്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. ഒരു കുത്തിയോട്ടം വഴിപാടായി നടത്തുന്നതിനു ലക്ഷങ്ങൾ വേണ്ടി വരുന്നു. കുത്തിയോട്ടത്തിൽ ആൺകുട്ടികൾക്ക് എല്ലാ അനുഷ്ഠാനപരമായ ചടങ്ങുകളും ഒരാഴ്ചകൊണ്ട് (ശിവരാത്രി മുതൽ ഭരണി ദിവസം വരെ) പഠിപ്പിച്ചുകൊടുക്കുന്നു. ഈ കാലയളവിൽ കുട്ടി വ്രതാനുഷ്ഠാനം ചെയ്യണം. ഈ ഏഴു ദിവസവും പരിശീലനം നടത്തുന്ന ഗൃഹത്തിൽ വരുന്ന എല്ലാ ആളുകൾക്കും സദ്യ ഉണ്ടാകും, പിന്നീട് ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര അങ്ങനെയാണ് ചെലവ് ലക്ഷങ്ങൾ വേണ്ടി വരുന്നത്. കുംഭഭരണി ദിവസം രാവിലെ ചൂരൽ മുറിയലിന് ശേഷം ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു.

ബാലന്മാരെ ഒരുക്കി തലയിൽ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യിൽ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച്‌ അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാർത്തി, ഇരുകൈകളും ശിരസിനു മുകളിൽ ചേർത്തു പിടിച്ച്‌ കയ്യിൽ പഴുക്കാപ്പാക്ക്‌ തറച്ച കത്തി പിടിപ്പിക്കും. പിന്നീട്‌ കുട്ടികളുടെ അരയിൽ സ്വർണ്ണമോ, വെള്ളിയോ കൊണ്ടു നിർമ്മിച്ച നൂൽ പുറമേ ചുറ്റുകയോ അല്ലെങ്കിൽ തൊലിക്കുള്ളിൽ കൂടി കൊരുത്തു കെട്ടുകയോ ചെയ്യുന്നു. ഇതാണ്‌ "ചൂരൽ മുറിയൽ" എന്ന ചടങ്ങ്. തൊലിക്കുള്ളിൽ കൂടി കൊരുക്കുന്നത് ചെറിയ മുറിവും വേദനയും ഉണ്ടാക്കുമെന്നതിനാൽ ഏറെ വിവാദമായ ഒരു ചടങ്ങ് ആണിത്.
വെഞ്ചാമരം കൊണ്ടു വീശിയും പനിനീർ തളിച്ചും ഘോഷയാത്രയായാണ്‌ ബാലന്മാരെ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുവരുന്നത്‌. ലോഹനൂൽ ഊരിയെടുത്ത്‌ ഭഗവതിക്ക്‌ സമർപ്പിക്കുന്നതോടെ കുത്തിയോട്ടം അവസാനിക്കും.
ആറ്റുകാലിൽ ബാലന്മാർ അഞ്ചുദിവസം ക്ഷേത്രസന്നിധിയിൽ വ്രതാനുഷ്ഠാനത്തോടെ താമസിക്കുകയും പൊങ്കാല ദിവസം നടത്തുന്ന ചൂരൽമുറിയലിന് ശേഷം ഘോഷയാത്രയിൽ പങ്കെടുക്കുകയും ചെയ്യുന്നു. ഐശ്വര്യത്തിനും ഉയർച്ചക്കും വേണ്ടിയാണ് ഈ വഴിപാട് നടത്തുന്നത് എന്നാണ് വിശ്വാസം.
കൊല്ലം ജില്ലയിലെ പല ക്ഷേത്രങ്ങളിലും കുത്തിയോട്ടം എന്ന പേരിൽ പുരുഷന്മാർ നിലവിളക്ക് കൊളുത്തി വച്ചു ചുറ്റും കൂടിനിന്ന് പ്രത്യേകം ചിട്ടപ്പെടുത്തിയ ദേവീസ്തുതികൾ പാടി നൃത്തം ചെയ്യുന്നു. ഇവിടങ്ങളിൽ ചൂരൽമുറിയൽ പോലെയുള്ള ആചാരം നിലവിലില്ല. മഹിഷാസുരനുമായുള്ള യുദ്ധത്തിൽ ദേവിയുടെ വിജയം ആഘോഷിക്കുന്ന പരാശക്തിയുടെ ഭടന്മാർ ആണ് കുത്തിയോട്ടക്കാർ എന്നാണ് സങ്കല്പം.
സ്വർണ്ണം- വെള്ളിനൂൽ തൊലിക്കുള്ളിൽക്കൂടി കൊരുക്കുന്നത് (ചൂരൽമുറിയൽ) കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും, അത് കടുത്ത ബാലപീഡനം ആയതിനാൽ കേരള ഹൈക്കോടതി ഈ ചടങ്ങ് നടത്തുന്നത് നിരോധിച്ചു. ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടം ആൺകുട്ടികൾക്ക് നേരെയുള്ള കൊടുംപീഡനമാണെന്നും ആചാരം മുൻനിർത്തി മാതാപിതാക്കളെ പോലും കാണാൻ അനുവദിക്കാതെ കുട്ടികളെ അഞ്ചുദിവസം പീഡിപ്പിക്കുകയാണെന്നും ഡിജിപി ആർ ശ്രീലേഖ പറയുകയുണ്ടായി.


ചെട്ടിക്കുളങ്ങരയിലും ആറ്റുകാൽ ക്ഷേത്രത്തിലും കുത്തിയോട്ടമുണ്ടെങ്കിലും അവ തമ്മിൽ നടത്തിപ്പിൽ വലിയ വൈജാത്യം ഉണ്ട്. ചെട്ടിക്കുളങ്ങരയിൽ കുത്തിയോട്ടം തികച്ചും വഴിപാടായാണ് നടത്തുന്നത്. ചൂലൽ മുറിയാനുള്ള കുട്ടികളെ വ്യക്തികൽ എറ്റെടുത്ത് എഴുദിവസത്തെ വ്രതത്തോടെ കുംഭഭരണി നാൽ ആഘോഷത്തോടെ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു.  കൊല്ലം ജില്ലയിലും മറ്റും പുരുഷന്മാർ നിലവിളക്ക് വെച്ച് ദേവീസ്തുതികൾ ചൊല്ലി നൃത്തം ചെയ്താണ് കുത്തിയോട്ടം നടത്തുന്നത്. എന്നാൽ ആറ്റുകാൽ ക്ഷേത്രത്തിൽ കുത്തിയോട്ടത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ക്ഷേത്രത്തിലാണ് ഭജനമിരിക്കേണ്ടത്

കുറത്തിയാട്ടം



കേരളത്തിലെ ഒരു ഗ്രാമീണകലാരൂപമാണ്‌ കുറത്തിയാട്ടം. വടക്കൻ കുറത്തിയാട്ടം, തെക്കൻ കുറത്തിയാട്ടം എന്നിവയാണ് ഇതിന്റെ വകഭേദങ്ങൾ.
വടക്കൻ കുറത്തിയാട്ടത്തിൽ ഗദ്യസംഭാഷണത്തേക്കാൾ ഗാനങ്ങൾക്കാണ് പ്രാധാന്യം. കുറവൻ, കുറത്തി, നാട്ടുപ്രമാണി,വൃദ്ധൻ എന്നിവരാണ് ഇതിലെ പ്രധാനകഥാപാത്രങ്ങൾ. തൃശ്ശൂർ പൂരം കാണുവാൻ ചെന്ന കുറവനും കുറത്തിയും തിക്കിലും തിരക്കിലും പെട്ട് കാണാതാകുകയും അവസാനം അന്വേഷിച്ചു കണ്ടെത്തുകയും ചെയ്യുന്നതാണ് വടക്കൻ കുറത്തിയാട്ടത്തിന്റെ ഇതിവൃത്തം
തെക്കൻ കുറത്തിയാട്ടം
കുറത്തി, കുറുവൻ, മുത്തിയമ്മ എന്നിവരാണ് ഇതിലെ പ്രധാനകഥാപാത്രങ്ങൾ. പാർവതിയുടെയും മഹാലക്ഷ്മിയുടെയും സങ്കല്പത്തിലുള്ള കുറത്തിവേഷങ്ങൾ രംഗത്തുവന്ന് ഭർത്താക്കൻമാരുടെ കുറ്റം പറയുകയും തർക്കത്തിലാകുകയും ചെയ്യുന്നു. അവസാനം സരസ്വതീ സങ്കല്പത്തിലുള്ള കുറത്തിയെത്തി ഇവരുടെ തർക്കം പരിഹരിക്കുന്നതാണ് ഇതിന്റെ കാതൽ. കുറവന്റെ മാതാവായ മുത്തിയമ്മ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു ഹാസ്യകഥാപാത്രമാണ്.

Post a Comment

0 Comments