Ticker

6/recent/ticker-posts

Temple art 2

കഥകളി


കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി.
രാമനാട്ടം എന്ന കല പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത്.
കഥകളിയിലെ വേഷങ്ങൾ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിവയാണ്.
ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം, പടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻ കലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ ദൃശ്യമാണ്.
17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം വരേണ്യ വിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോൾ അടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി ഇന്ന് ലോക പ്രസിദ്ധി കൈവരിച്ചിരിക്കുന്നു.
നാട്യം, നൃത്തം, നൃത്യം എന്നിവയെ ആംഗികം, സാത്വികം, ആഹാര്യം എന്നീ അഭിനയോപാധികളിലൂടെ സമന്വയിപ്പിച്ച് അവതരിപ്പിക്കുകയാണ് ഒറ്റ വാചകത്തിൽ പറഞ്ഞാൽ കഥകളിയുടെ മർമ്മം.

കഥകളിക്കുവേണ്ടി രചിക്കപ്പെട്ട കാവ്യമായ ആട്ടക്കഥയിലെ സംഭാഷണഭാഗങ്ങളായ പദങ്ങൾ, പാട്ടുകാർ പിന്നിൽ നിന്നും പാടുകയും നടന്മാർ കാവ്യത്തിലെ പ്രതിപാദ്യം അരങ്ങത്ത് അഭിനയത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. അഭിനയത്തിനിടയ്ക്ക് നടന്മാർ ഭാവാവിഷ്‌കരണപരവും താളാത്മകവുമായ രംഗചലനങ്ങളും അംഗചലനങ്ങളും പ്രദർശിപ്പിക്കുന്നു. പദങ്ങളുടെ ഓരോ ഭാഗവും അഭിനയിച്ചുകഴിയുമ്പോൾ ശുദ്ധനൃത്തചലനങ്ങൾ അടങ്ങുന്ന കലാശങ്ങൾ ചവിട്ടുന്നു. ഇങ്ങനെ അഭിനയത്തിലും അതടങ്ങുന്ന രംഗങ്ങളുടെ പരമ്പരയിലും കൂടി ഇതിവൃത്തം അരങ്ങത്ത് അവതരിപ്പിച്ച് രസാനുഭൂതി ഉളവാക്കുന്ന കലയാണ് കഥകളി.


നൃത്തം, നാട്യം, നൃത്യം, ഗീതം, വാദ്യം എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്ജസ സമ്മേളനമാണ്‌ കഥകളി. ഇതു കൂടാതെ സാഹിത്യം ഒരു പ്രധാനവിഭാഗമാണെങ്കി ലും ഇതു ഗീതത്തിന്റെ ഉപവിഭാഗമായി കരുതപ്പെടുന്നു.

കളിതുടങ്ങുന്നതിനു മുൻപ്‌ മദ്ദളകേളി (അരങ്ങുകേളി/ശുദ്ധമദ്ദളം), വന്ദനശ്ലോകം, തോടയം, പുറപ്പാട്‌, മേളപ്പദം(മഞ്ജുതര) തുടങ്ങിയ പ്രാരംഭച്ചടങ്ങുകൾ ഉണ്ട്‌. പശ്ചാത്തലത്തിൽ ഭാഗവതർ ആലപിക്കുന്ന പദങ്ങൾ ഹസ്തമുദ്രകളിലൂടെയും, മുഖഭാവങ്ങളിലൂടെയും അരങ്ങത്തു നടൻമാർ അഭിനയിച്ചാണ്‌ കഥകളിയിൽ കഥ പറയുന്നത്. കഥകളിയിലെ വേഷങ്ങളെ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു.
പച്ച സൽക്കഥാപാത്രങ്ങളും (സാത്വികം),
കത്തി രാജസ കഥാപാത്രങ്ങളും(രാജാക്കന്മാരായ ദുഷ്ടകഥാപാത്രങ്ങളും) ആണ്‌.
കരിവേഷം രാക്ഷസിമാർക്കാണ്‌.
ചുവന്ന താടി താമസ(വളരെ ക്രൂരന്മാരായ) സ്വഭാവമുള്ള രാക്ഷസർ മുതലായവരും,
കറുത്ത താടി കാട്ടാളർ മുതലായവരുമാണ്‌.
കലിയുടെ വേഷം കറുത്ത താടിയാണ്.
ഹനുമാന്‌ വെള്ളത്താടിയാണ്‌ വേഷം.
സ്ത്രീകളുടേയും മുനിമാരുടേയും വേഷം മിനുക്കാണ്‌. ഇത്തരത്തിൽ വേഷമണിയിക്കുന്നതിന് ചുട്ടികുത്ത് എന്നു പറയുന്നു.
പതിനേഴാം നൂറ്റാണ്ടിലാണ് കഥകളി ഉദ്ഭവിച്ചത്‌. കഥകളിയുടെ സാഹിത്യ രൂപമാണ് ആട്ടക്കഥ. രാമനാട്ട കർത്താവായ കൊട്ടാരക്കരത്തമ്പുരാനാണ് ആട്ടക്കഥാ സാഹിത്യത്തിന്റെ ഉപജ്ഞാതാവായി നാം കണക്കാക്കുന്നത്.



ഗീതഗോവിന്ദാഭിനയത്തിന്റെ പ്രേരണയിൽ നിന്നും ഉടലെടുത്ത ഒരു വിനോദമാണ് കൃഷ്ണനാട്ടം.
 അന്ന് വടക്കൻ ദിക്കുകളിൽ പ്രചാരത്തിലിരുന്ന അഷ്ടപദിയാട്ടത്തിന്റെയും അതിന്റെ ചുവടു പിടിച്ച് സൃഷ്ടിക്കപ്പെട്ട കൃഷ്ണനാട്ടത്തിന്റെയും രീതിയിലാണ് തമ്പുരാൻ രാമനാട്ടം രചിച്ചത്.
1555-നും 1605-നും ഇടയ്ക്കാണ് രാമനാട്ടം ഉണ്ടാക്കിയത് എന്നാണ് പറയപ്പെടുന്നത്.
കൊട്ടാരക്കരത്തമ്പുരാൻ രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച ഈ രാമനാട്ടമാണ് പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്.

കഥകളിവേഷത്തെ പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു. പാട്ടിനായി പ്രത്യേകം ആളെ നിറുത്തുന്ന രീതിയും വർണ്ണഭംഗിയുള്ള കിരീടങ്ങളും കടുത്തനിറത്തിലുള്ള കുപ്പായങ്ങളും പലവർണ്ണങ്ങളുപയോഗിച്ചുള്ള മുഖമെഴുത്തും എല്ലാം വെട്ടത്തുരാജാവിന്റെ സംഭാവനയാണ്‌. ഇതിനെ വെട്ടത്തുനാടൻ എന്നാണ്‌ വിളിക്കുന്നത്. എത്യോപ്യയിലെ പരമ്പരാഗതവേഷമാണ്‌ ഇതിനു പ്രചോദനമായിട്ടുള്ളത്. വെട്ടത്തുരാജാവിനെ കഥകളിപരിഷ്കരണത്തിൽ സഹായിച്ചത്‌ കഥകളിപ്രേമിയായിരുന്ന ശങ്കരൻനായരായിരുന്നു


പ്രധാന ആട്ടക്കഥകൾ
ദുര്യോധന വധം
കാലകേയവധം
കിർമ്മീരവധം
ബകവധം ആട്ടക്കഥ
കല്യാണസൗഗന്ധികം
കീചകവധം
ദക്ഷയാഗം
രാവണവിജയം
നളചരിതം (നാല് ദിവസങ്ങൾ)
രാവണോത്ഭവം
ബാലിവധം
ഉത്തരാസ്വയംവരം
രുക്മിണീസ്വയംവരം
പൂതനാമോക്ഷം
പൗണ്ഡ്രകവധം
അംബരീഷചരിതം
നിഴൽക്കുത്ത്
ഹരിശ്ചന്ദ്രചരിതം ആട്ടക്കഥ
ശ്രീരാമപട്ടാഭിഷേകം
കർണശപഥം
ലവണാസുരവധം ആട്ടക്കഥ




കൃഷ്ണനാട്ടം



കേരളത്തിന്റെ തനതുകല എന്ന് വിശ്വപ്രസിദ്ധിയാർജ്ജിച്ച കഥകളിയുടെ മൂലകലയും കേരളീയമായ ആദ്യത്തെ നൃത്തനാടകവുമാണ്‌ കൃഷ്ണനാട്ടം. കൃഷ്ണഗീതിയെ അഷ്ടപദി എന്നു പറയുമ്പോലെ കൃഷ്ണനാട്ടത്തെ അഷ്ടപദിയാട്ടം എന്നും പറയുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു പ്രധാന വഴിപാടായി കൃഷ്ണനാട്ടം നടത്താറുണ്ട്‌. എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം. എട്ടുനാഴി എണ്ണ, എട്ടുതിരി, എട്ടു കുട്ടികൾ , എട്ടുനാഴിക നേരത്തെ കളി, എട്ടു അരങ്ങു പണം എന്നിങ്ങനെ എട്ടു ചേർന്നുള്ള കണക്കുകളാണ് കൃഷ്ണനാട്ടത്തിനുള്ളത്.
കോഴിക്കോട്‌ സാമൂതിരിയായിരുന്ന മാനവേദനാൽ (1595-1658 കൃ.വ.) രചിക്കപ്പെട്ട കൃഷ്ണഗീതിയെന്ന കാവ്യത്തിൽ നിന്ന്‌ ഉടലെടുത്ത കലാരൂപമാണ്‌ കൃഷ്ണനാട്ടം. 12-ആം നൂറ്റാണ്ടിലെ ബംഗാളി ഭക്തകവിയായ ജയദേവന്റെ ഗീതാഗോവിന്ദത്തിനു ചുവടുപിടിച്ചു രചിക്കപ്പെട്ട കൃഷ്ണഗീഥിയുടെ ദൃശ്യാവിഷ്കാരം 300 -ൽ പരം വർഷങ്ങൾക്ക്‌ ശേഷമാണ്‌ ഇന്നു കാണുന്ന കൃഷ്ണനാട്ടം ആകുന്നത്‌.
ശ്രീകൃഷ്ണൻറെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ലീലകൾ എട്ടു കഥകളായിട്ടാണ് അവതരിപ്പിച്ചുവരുന്നത്. എട്ടു രാത്രികൾ കൊണ്ട്‌ ആടി തീർക്കാവുന്ന രീതിയിലാണ്‌ കൃഷ്ണനാട്ടം രൂപകല്പന ചെയ്തിരിക്കുന്നത്‌.
ഇവ ക്രമപ്രകാരം
'അവതാരം',
'കാളിയമർദ്ദനം',
 'രാസക്രീഡ',
'കംസവധം',
'സ്വയംവരം',
'ബാണയുദ്ധം',
'വിവിദവധം',
'സ്വർഗാരോഹണം' എന്നിവയാണ്‌.
ശുഭസൂചകമല്ലാത്തതു കാരണം എല്ലായ്പ്പോഴും സ്വർഗ്ഗാരോഹണത്തിനു ശേഷം 'അവതാരം' കൂടി ആടാറുണ്ട്‌

കൂട്ടിയാട്ടത്തിൽ നിന്ന്‌ അലങ്കാരവും വസ്‌ത്രരീതികളും സ്വാംശീകരിച്ച കൃഷ്ണനാട്ടത്തിലെ പ്രധാന വാദ്യോപകരണങ്ങളാണ്. ശുദ്ധമദ്ദളം,തൊപ്പി മദ്ധളം , ശംഖ്‌, ഇലത്താളം എന്നിവ.

കൂടിയാട്ടം



ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം. അഭിനയകലയ്ക്ക് നൃത്തത്തേക്കാൾ പ്രാധാന്യം നൽകുന്നതിനാൽ കൂടിയാട്ടത്തിനെ “അഭിനയത്തിന്റെ അമ്മ” എന്നും വിശേഷിപ്പിക്കുന്നു. കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വർഷങ്ങളുടെ പഴക്കമേയുള്ളു. ഏറ്റവും പ്രാചീനമായ സംസ്കൃതനാടകരൂപങ്ങളിലൊന്നാണിത്. പൂർണരൂപത്തിൽ ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരും

സംസ്കൃത നാടകങ്ങളും കേരളത്തിലെ പ്രാചീനമായ അഭിനയരീതികളും സമ്മേളിച്ച ഒരു ദൃശ്യകലയാണ് കൂടിയാട്ടം. നായകനും നായികയും കൂടി രംഗപ്രവേശം ചെയ്യുന്നതുകൊണ്ടോ നായകനും വിദൂഷകനും കൂടിച്ചേരുന്നതുകൊണ്ടോ ആയിരിക്കാം ഇതിന് കൂടിയാട്ടം എന്ന പേരുണ്ടായതെന്ന് കരുതുന്നു. ഏതായാലും ചാക്യാർ ഏകാഭിനയമായി അരങ്ങത്ത് വന്ന് ആടുന്ന രൂപത്തിൽനിന്ന് ഒന്നിൽ കൂടുതൽ നടന്മാർ കൂടി ആടുന്ന രംഗാവിഷ്കാരം എന്ന നിലക്കു വളർച്ച പ്രാപിച്ചപ്പോഴാകണം ഈ പേർ നിലവിൽ വന്നത്.



ക്ഷേത്രവളപ്പിൽ കൂത്തമ്പലം എന്ന പേരിൽ പണിതിട്ടുള്ള സഭാമന്ദിരത്തിലാണ് കൂടിയാട്ടം പരമ്പരാഗതമായി അവതരിപ്പിക്കുന്നത്. കൂത്തമ്പലത്തിൽ കുലവാഴ, കുരുത്തോല, നിറപറ, അഷ്ടമംഗല്യം മുതലായ അലങ്കാരങ്ങളോടെ അരങ്ങ് സജ്ജമായിരിക്കും. വലിയ നിലവിളക്ക് എണ്ണ നിറച്ച് രംഗത്ത് കത്തിച്ചുവച്ചിട്ടുണ്ടാവും. നിലവിളക്കിൽ മൂന്ന് തിരി കത്തിക്കുന്നു. ത്രിമൂർത്തികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതാണ് ഈ മൂന്ന് തിരി. രണ്ട് തിരിനാളം നടൻറെ നേർക്കും ഒന്ന് സദസ്യരുടെ നേർക്കുമാണ് കൊളുത്തേണ്ടത്. മിഴാവ്, കുഴിത്താളം, ഇടക്ക, കൊമ്പ്, ശംഖ് എന്നീ ദേവവാദ്യങ്ങൾ ചേർത്തുള്ള മേളമാണ് ആദ്യം. പിന്നീട് വിദൂഷകവേഷം ധരിച്ച ചാക്യാർ രംഗത്ത് പ്രവേശിക്കുകയും കഥാസന്ദർഭത്തെ വിവരിക്കുകയും ചെയ്യുന്നു. തുടർന്ന് കഥാപാത്രങ്ങൾ തിരശ്ശീല താഴ്ത്തി പ്രവേശിക്കുകയും കഥ ആടുകയും ചെയ്യുന്നു.

ചാക്യാർക്കൂത്ത്



കേരളത്തിലെ അതിപ്രാചീനമായ ഒരു രംഗകലയാണ് ചാക്യാർക്കൂത്ത്. കൂത്ത് പരമ്പരാഗതമായി ചാക്യാർ സമുദായത്തിലെ അംഗങ്ങളാണ് അവതരിപ്പിക്കുക. അതുകൊണ്ട് ചാക്യാന്മാരുടെ കൂത്ത് എന്ന അർത്ഥത്തിലാണ് ഈ പേർ നിലവിൽ വന്നത്. ഇത് ഒരു ഏകാംഗ കലാരൂപമാണ്.

ഒന്നിൽ കൂടുതൽ ചാക്യാന്മാർ ചേർന്ന് സംസ്കൃതനാടകങ്ങൾ അവതരിപ്പിക്കുന്നതിനെ കൂടിയാട്ടം എന്നും വിളിക്കുന്നു. ഭാസൻ തുടങ്ങിയ മഹാകവികളുടെ സംസ്കൃത നാടകങ്ങളെ ഉപജീവിച്ച് നാട്യശാസ്ത്രവിധിപ്രകാരം അഭിനയിക്കപ്പെടുന്ന കലാരൂപമാണ് ഇത്.



"കൂത്ത്" എന്ന പദത്തിന്റെ അർത്ഥം നൃത്തം എന്നാണ്.ക്രീഡ എന്ന അർഥം വരുന്ന കുർദ എന്ന സംസ്കൃത ധതുവിൽ നിന്നുണ്ടായ കുർദ ശബ്ദത്തിന്റെ തദ്ഭവ രൂപമാണ് കൂത്ത്.
ചാക്യാർ വിഭാഗത്തിൽപ്പെട്ടവർ അവതരിപ്പിക്കുന്നതിനാൽ ഇത് ചാക്യാർക്കൂത്ത് ആയി. ശാക്യമുനിയുടെ വംശത്തിൽ പെട്ടവരാണ്‌ ചാക്യാർ എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.

ചാക്യാർകൂത്തിൽ നൃത്തത്തിൻറെ അംശം വളരെ കുറവാണ്. വേഷവിതാനവും മുഖഭാവങ്ങളും മറ്റു ശരീരഭാഷകളും ആണ് ചാക്യാർക്കൂത്തിലെ ആശയസംവേദനത്തിൽ വലിയ പങ്കുവഹിക്കുന്നത്.

പരമ്പരാഗതമായി ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ചാക്യാർകൂത്ത് അവതരിപ്പിക്കാറുള്ളത്. കലാകാരൻ ക്ഷേത്രത്തിലെ പ്രതിഷ്ഠയോട് ഒരു പ്രാർത്ഥനചൊല്ലി കൂത്തു തുടങ്ങുന്നു. ഇതിനുശേഷം സംസ്കൃതത്തിൽ ഒരു ശ്ലോകം ചൊല്ലി അതിനെ മലയാളത്തിൽ നീട്ടി‍ വിശദീകരിക്കുന്നു. തുടർന്നുള്ള അവതരണം പല സമീപകാലസംഭവങ്ങളെയും സാമൂഹികചുറ്റുപാടുകളെയും ഒക്കെ ഹാസ്യം കലർന്ന രൂപത്തിൽ പ്രതിപാദിക്കുന്നു. കൂത്തു കാണാനിരിക്കുന്ന കാണികളെ കളിയാക്കിയും ചാക്യാർക്ക് മറ്റുള്ളവരെ ചിരിപ്പിക്കാം. ഈ കളിയാക്കലുകൾക്കെതിരെ സദസ്സിൽനിന്ന് യാതൊരുവിധ പ്രതിഷേധങ്ങളും ഉണ്ടായിക്കൂടാ എന്ന അലിഖിതനിയമവും നിലവിലുണ്ടായിരുന്നു. ഇങ്ങനെ കളിയാക്കുന്നതിനിടെ അധികാരസ്ഥാനങ്ങളെയും ചാക്യാന്മാർ വിമർശിക്കുക പതിവായിരുന്നു. അതേത്തുടർന്ന് രാജകോപം കാരണം പിൽക്കാലത്ത് പ്രവാസികളായിമാറേണ്ടിവന്ന ചാക്യാന്മാരും ചരിത്രത്തിലുണ്ട്.

ചാക്യാർക്കൂത്തിൽ രണ്ട് വാദ്യോപകരണങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ - മിഴാവും ഇലത്താളവും.

അമ്മന്നൂർ മാധവചാക്യാർ, മാണി മാധവ ചാക്യാർ, പൈങ്കുളം രാമൻ ചാക്യാർ എന്നിവരും ചാക്യാർകൂത്തുമായി ബന്ധപ്പെട്ട ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ കലാകാരന്മാരാണ്

നങ്ങ്യാർക്കൂത്ത്


കൂടിയാട്ടത്തിന്റെ ഒരു ഭാഗമായും, കൂടിയാട്ടത്തിൽനിന്നു വേറിട്ട് ക്ഷേത്രങ്ങളിൽ ഒരു ഏകാംഗാഭിനയ ശൈലിയായിട്ടും ചെയ്തുവരുന്ന ഒരു കലാരൂപമാണ് നങ്ങ്യാർക്കൂത്ത്. കൂടിയാട്ടത്തിൽ സ്ത്രീവേഷങ്ങൾ കെട്ടുന്നത് നങ്ങ്യാന്മാരാണ്. നങ്ങ്യാന്മാർ മാത്രമായി നടത്തുന്ന കൂത്താണ് നങ്ങ്യാർക്കൂത്ത്.ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടു കൂടി ജാതിമത ഭേദമന്യേ എല്ലാവരും ഈ കലാരൂപം അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്തു വരുന്നുണ്ട്.[അവലംബം ആവശ്യമാണ്] എല്ലാ ചാക്യാന്മാർക്ക് അംഗുലീയാങ്കം എങ്ങനെയോ, അതുപോലെയാണ് നങ്ങ്യാന്മാർക്ക് ശ്രീകൃഷ്ണചരിതമെന്നുസാരം. അതിലെ കഥാപാത്രം സുഭദ്രാധനഞ്ജയം നാടകത്തിന്റെ രണ്ടാമങ്കത്തിലെ ‘ചേടി’ (സുഭദ്രയുടെ ദാസി) ആ‍ണ്. ദ്വാരകാവർണന, ശ്രീകൃഷ്ണന്റെ അവതാരം, ബാലലീലകൾ എന്നിവ തൊട്ട് സുഭദ്രയും അർജ്ജുനനും തമ്മിൽ പ്രേമബദ്ധരാകുന്നതുവരെയുള്ള ഭാഗം ചേടി വിസ്തരിച്ച് അഭിനയിക്കുന്നു. ഇതിനിടയിൽ ചേടിക്ക് പുരുഷന്മാരും സ്ത്രീകളുമായ പലകഥാപാത്രങ്ങളുമായി പകർന്നാടേണ്ടി വരുന്നു.


പണ്ടു പല ക്ഷേത്രങ്ങളിലും ‘അടിയന്തര’മായി നങ്ങ്യാർകൂത്ത് നടത്തിയിരുന്നു. ഇപ്പോൾ തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിൽ മാത്രം അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഈ കൂത്ത് പതിവുണ്ട്. ശ്രീകൃഷ്ണചരിതം മുഴുവൻ അവതരിപ്പിക്കാൻ പഠിച്ചിട്ടുള്ള കുറച്ചു കലാകാരികൾ ഇന്ന് ശ്രീകൃഷ്ണചരിതം ക്ഷേത്രത്തിനു പുറത്ത് വിവിധ വേദികളിൽ അവതരിപ്പിച്ചു വരുന്നുണ്ട്

ആംഗികം, വാചികം, ആഹാര്യം, സാത്ത്വികം എന്നിങ്ങനെ നാല് വിധം അഭിനയങ്ങളെ കൂട്ടി ഇണക്കി നൃത്തവാദ്യങ്ങളോടുകൂടി അഭിനയിക്കുന്ന സംസ്കൃതനാടകമാണ് കൂടിയാട്ടം. ചാക്യാർ പുരാണകഥ പറയുന്നതിനെ ചാക്യാർക്കൂത്തെന്നും നങ്ങ്യാർ പുരാണകഥ അഭിനയിക്കുന്നതിനെ നങ്ങ്യാർക്കൂത്തെന്നും പറയുന്നു. നങ്ങ്യാരുടെ ഉടയാടയിലെ ചുവന്ന പട്ട്, ശിരോഭൂഷണത്തിലെ ചെത്തിപ്പൂവ്, മുടിയിലെ നാഗഫണം എന്നിവയെല്ലാം കേരളത്തിലെ ഭഗവതീസങ്കല്പത്തോട് ഏറെ ബന്ധം പുലർത്തുന്നവയാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം ,തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തൃപ്പൂണിത്തുറ പൂർണ്ണത്രയീശക്ഷേത്രം, കോട്ടയം കുമാരനല്ലൂർ ഭഗവതീക്ഷേത്രം തുടങ്ങിയ പല പ്രമുഖക്ഷേത്രങ്ങളിലും നങ്ങ്യാർക്കൂത്ത് ഒരനുഷ്ഠാനമായി നാമമാത്രമായി നടത്തിവരുന്നു. ശ്രീകൃഷ്ണകഥയാണ് നങ്ങ്യാർക്കൂത്തിലെ ഇതിവൃത്തം.

വില്ലുവട്ടം, കോശമ്പിള്ളി, മേലട്ട്, എടാട്ട് തുടങ്ങിയ കുടുംബങ്ങളിൽ നങ്ങ്യാർകൂത്ത് അനുഷ്ഠാനമായി ചെയ്തുവരുന്ന നങ്ങ്യാരമ്മമാർ ഇപ്പോഴും ഉണ്ട്. ഒരു ചടങ്ങെന്ന നിലയിൽ കാണിക്കുവാനേ ഇവരിൽ പലർക്കും സാധിക്കുകയുള്ളു. പ്രോത്സാഹനക്കുറവുകൊണ്ട് കുറേവർഷങ്ങളായി നിഷ്കൃഷ്ടമായ അഭ്യാസമില്ലാതെ പോയതായിരിക്കണം ഇതിന് കാരണം.

പഞ്ചവാദ്യം


പല വാദ്യോപകരണങ്ങൾ ഒന്നു ചേരുന്ന കേരളത്തിന്റെ തനതായ വാദ്യസംഗീതകലാരൂപമാണ് പഞ്ചവാദ്യം.



പഞ്ചവാദ്യത്തിന്റെ ലക്ഷണം അനുസരിച്ച് ഇടയ്ക്ക, ഇലത്താളം, തിമില, ശംഖ്, മദ്ദളം ഈ അഞ്ചിനങ്ങൾ ചേർന്നൊരുക്കുന്ന വാദ്യമാണ് പഞ്ചവാദ്യം. ഈ പഞ്ചവാദ്യം കലശാഭിഷേകകങ്ങളോടനുബന്ധിച്ച് പതിവുള്ള ഒരു അനുഷ്ഠാനവാദ്യമാണ്. എന്നാൽ ഇന്നു പ്രചാരത്തിലുള്ള പഞ്ചവാദ്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. തിമില, ശുദ്ധമദ്ദളം, കൊമ്പ്, ഇടയ്ക്ക, ഇലത്താളം, ശംഖ് (ആരംഭത്തിലും അന്ത്യത്തിലും മാത്രമേ ശംഖ് വിളിക്കുകയുള്ളൂ) എന്നിവയാണ്.

പഞ്ചവാദ്യത്തിന്റെയും കാലപ്പഴക്കത്തെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചും ചില അവ്യക്ത ധാരണകളല്ലാതെ സത്യസ്ഥിതി അറിയാൻ ഇനിയുമായിട്ടില്ല. അടിസ്ഥാനപരമായി ഇത്‌ ഒരു ക്ഷേത്ര കലാരൂപമാണ്‌. ഇന്നത്തെ രീതിയി‌ൽ പഞ്ചവാദ്യം ക്രമീകരിച്ചത് തിരുവില്വാമല വെങ്കിച്ചൻ സ്വാമി, അന്നമനട പീതാംബരമാരാർ, അന്നമനട അച്യുതമാരാർ, അന്നമനട പരമേശ്വരമാരാർ, പട്ടാരത്ത് ശങ്കരമാരാർ തുടങ്ങിയവരാണ്. പഞ്ചവാദ്യത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും വാദ്യരീതിയും ചിട്ടപ്പെടുത്തുന്നതി‌ൾ ഇവ‌ർ പ്രധാന പങ്കു വഹിച്ചു.

പ്രശസ്ത കലാകാരന്മാർ

അന്നമനട പരമേശ്വരൻ മാരാർ ,
ചോറ്റാനിക്കര വിജയൻ മാരാർ,
ചോറ്റാനിക്കര നന്ദപ്പൻ മാരാർ ,
കീഴില്ലം ഗോപാലകൃഷ്ണൻ മാരാർ

മദ്ദളം

ചെർപ്പുളശ്ശേരി ശിവൻ,
കുനിശ്ശേരി ചന്ദ്രൻ,
പുലാപ്പറ്റ തങ്കമണി,
കല്ലേകുളങ്ങര കൃഷ്ണവാര്യർ,
കലാമണ്ഡലം കുട്ടിനാരായണൻ,


ഓട്ടൻ തുള്ളൽ


മുന്നുറോളം കൊല്ലം‌മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.

ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻ‌വിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.


ശീതങ്കൻ തുള്ളൽ


കേരളത്തിലെ ക്ഷേത്രകലാരൂപമായ തുള്ളലിന്റെ ഒരു രൂപമാണ്‌ ശീതങ്കൻ തുള്ളൽ. തുള്ളൽകഥകളുടെ രചനയ്ക്ക് ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങളെയും നടന്റെ വേഷവിധാനത്തെയും ആസ്പദമാക്കി തരംതിരിച്ചിട്ടുള്ള മൂന്ന് വിധം തുള്ളലുകളിൽ ഒന്നാണിത്. വേഗത്തിൽ പാടേണ്ടത് ഓട്ടൻ തുള്ളലിനാണെങ്കിൽ , ശീതങ്കൻ തുള്ളലിന് വേഗത കുറച്ച് വേണം പാടാൻ. പതിഞ്ഞരീതിയിൽ പാടേണ്ടതാണ് പറയൻ തുള്ളൽ. ലാസ്യാംശത്തിനു പ്രാധാന്യമുള്ള തുള്ളലാണ് ശീതങ്കൻ.
പൊതുവെ പാതിരായ്ക്കാണ് ശീതങ്കൻ തുള്ളൽ അവതരിപ്പിക്കാറ്. തുള്ളൽ അവതരിപ്പിക്കുന്നതിന് മൂന്ന് പേർ ആവശ്യമാണ്‌. വേഷം കെട്ടുന്ന നടനാണ് ഒരാൾ. അദ്ദേഹമാണ് തുള്ളൽക്കഥ പാടി അഭിനയിച്ച് കാണിക്കുന്നത്. മറ്റൊരാൾ തൊപ്പി മദ്ദളക്കാരൻ. ഇനിയുമൊരാൾ താളക്കാരൻ അഥവാ കൈമണിക്കാരൻ. തുള്ളൽ പകലോ രാത്രിയിലോ അവതരിപ്പിക്കാം. രംഗത്ത് വിളക്ക് വയ്ക്കാറില്ല.

പറയൻ തുള്ളൽ


പറയൻ തുള്ളൽ രാവിലെ അരങ്ങേറുന്ന ഒരു തുള്ളൽ കലാരൂപമാണ്‌. മറ്റു തുള്ളലുകളെ അപേക്ഷിച്ച് പറയൻ തുള്ളലിന്‌ പതിഞ്ഞ ഈണവും താളവുമാണുള്ളത്, മാത്രമല്ല മറ്റു തുള്ളലുകളേക്കാൾ പ്രയാസം കൂടിയതും പറയൻ തുള്ളലിന്നാണ്. മല്ലിക എന്ന സംസ്കൃതവൃത്തമാണ്‌ ഇതിൽ കൂടുതലായി ഉപയോഗിക്കുന്നത്.

തുള്ളലിലെ വേഷം അനന്തനെ സങ്കൽപ്പിച്ചിട്ടുള്ളതാണ്‌‍. കണ്ണിനു പുരികമെഴുത്തു മാത്രമേ ഉള്ളു. കൈമെത്ത, അമ്പടി, ഉടുത്തുകെട്ട്, വലതുകാലിൽ ചിലമ്പ്, കച്ചമണി എന്നിവയും ധരിക്കുന്നു. നടൻ നാഗപടത്തോടുകൂടിയുള്ള കിരീടമാണ്‌ ധരിക്കുന്നത്.


തുമ്പി തുള്ളൽ
 


ഏതാണ്ട് വിസ്മൃതിയിലാഴാനൊരുങ്ങുന്ന ഒരു കേരളീയ വിനോദമാണ് തുമ്പിതുള്ളൽ. ഓണത്തിനോടനുബന്ധിച്ചാണ് ഇത് നടത്തുന്നത്. അതിനാൽ പെൺകുട്ടികൾ നടത്തുന്ന ഈ വിനോദത്തിൽ, ഓണക്കോടി ആയിരിയ്ക്കും പ്രധാന വേഷം. തിരുവാതിരയോടനുബന്ധിച്ചും ഇത് നടത്തിവരുന്നു.

ഇലകളോട് കൂടിയ ചെറിയ മരച്ചില്ലകൾ കയ്യിലേന്തിയ ഒരു പെൺകുട്ടിയെ, പാട്ടുകളുടെ താളത്തിനനുസൃതമായി സംഘാംഗങ്ങൾ മൃദുവായി അടിച്ചുനീങ്ങുന്നതാണ് ഈ വിനോദത്തിന്റെ അവതരണരീതി. തുമ്പിതുള്ളലിലെ ഗാനങ്ങൾ ഓരോന്നായി ആലപിച്ചുകൊണ്ട് മദ്ധ്യത്തിലായിരിയ്ക്കുന്ന പെൺകുട്ടിയെ വലം‌വെയ്ക്കുന്നു. ഗാനത്തിന്റെ വേഗത വർദ്ധിയ്ക്കുന്നതിനനുസരിച്ച് കുട്ടി തുമ്പിയെപ്പോലെ തുള്ളിത്തുടങ്ങുന്നു. കൂടാതെ ഒപ്പം തന്നെ ചുവടുകളും വെച്ചാണ് ഈ വിനോദം ഗതിപ്രാപിയ്ക്കുന്നത്.

"പൂവു പോരാഞ്ഞോ പൂക്കില പോരാഞ്ഞോ എന്തേ തുമ്പീ തുള്ളാത്തൂ-തുമ്പി തുള്ളാത്തൂ" തുടങ്ങിയ നിരവധി ഗാനങ്ങളുടെ അകമ്പടിയോടെയാണ് ഇത് അവതരിപ്പിയ്ക്കുന്നത്.

Post a Comment

0 Comments